മണിക്കൂറുകൾക്കുള്ളിൽ ഖുർആൻ പൂർണ്ണമായി കാണാതെ പാരായണം ചെയ്ത് എട്ട് വിദ്യാർത്ഥികൾ
September 15, 2026 2026-09-15 23:20മണിക്കൂറുകൾക്കുള്ളിൽ ഖുർആൻ പൂർണ്ണമായി കാണാതെ പാരായണം ചെയ്ത് എട്ട് വിദ്യാർത്ഥികൾ

മണിക്കൂറുകൾക്കുള്ളിൽ ഖുർആൻ പൂർണ്ണമായി കാണാതെ പാരായണം ചെയ്ത് എട്ട് വിദ്യാർത്ഥികൾ
ആക്കോട് ഇസ്ലാമിക് സെൻ്ററിന് ചരിത്രനേട്ടം
ആക്കോട്: ഏതാനും മണിക്കൂറുകൾ മാത്രമെടുത്ത് ഖുർആൻ പൂർണ്ണമായും അധ്യാപകർക്ക് മുന്നിൽ കാണാതെ പാരായണം ചെയ്ത് ആക്കോട് ഇസ്ലാമിക് സെൻ്ററിലെ എട്ടു വിദ്യാർത്ഥികൾ ശ്രദ്ധേയരായി. മാനേജ്മെൻ്റും അധ്യാപകരും നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്കു വിധേയരായി, ഇടവേളകളോടൊപ്പം പരമാവധി പതിനഞ്ച് മണിക്കൂറാണ് ഇവർ ഇതിനായി ചെലവഴിച്ചിരിക്കുന്നത്. ക്യാമ്പസിനകത്ത് സ്‌ക്കൂൾ പഠനവും ഹിഫ്ളും ഒരുമിച്ച് കൊണ്ടുപോകുന്നവരാണ് ഈ പഠിതാക്കൾ എന്നത് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. കൃത്യമായ ഒരുക്കത്തോടൊപ്പം ഏറെ കഠിനാധ്വാനം നിറഞ്ഞ ഈ അപൂർവ്വ നിമിഷത്തിനായി വ്യത്യസ്ത ദിനങ്ങളിലായിരുന്നു ഓരോരുത്തരുടെയും പാരായണം.
കഴിഞ്ഞ റമദാനിലെ രാപ്പകലുകളും മറ്റു വിശ്രമവേളകളും അവധി ദിനങ്ങളും ഇതിനായി വിനിയോഗിച്ചു എന്നത് ഇവരുടെ വിജയത്തെ വ്യത്യസ്തമാക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടയിലാണ് എട്ടു പേരും ഈ ശ്രമം പൂർത്തിയാക്കുന്നത്. ഖുർആൻ പഠനരംഗത്ത് സ്ഥാപനം പുലർത്തിപ്പോരുന്ന നിലവാരത്തെ ഈ പ്രതിഭകളുടെ മികവ് അടയാളപ്പെടുത്തുന്നു.
കാൽനൂറ്റാണ്ടായി മത-സാമൂഹിക, വിദ്യാഭ്യാസ, അനാഥ സംരക്ഷണ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഇസ്ലാമിക് സെൻ്റർ ഇതിലൂടെ ഖുർആൻ പഠന രംഗത്തും പുതിയ മാതൃക തീർത്തിരിക്കുകയാണ്. സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന ഊർകടവ് ഖാസിം മുസ്ലിയാർ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികളായ അൻശിദ് റസൽ എം.പി (പൂവാട്ടുപറമ്പ്), റൈഹാൻ എം.എം (മുതുവല്ലൂർ), ഹാഫിസ് സി.പി (വാലില്ലാപ്പുഴ), മുഹമ്മദ് സബീൽ വി (തൃപ്പനച്ചി), സഫുവാൻ ടി (മുണ്ടക്കുളം), മുഹമ്മദ് പി (ഇരിട്ടി), മുഹമ്മദ് നിഹാൽ എം.ടി (എടശ്ശേരിക്കടവ്), ഈസാ മുബശ്ശിർ പി.സി (ചീക്കോട്) എന്നിവരാണ് ഈ അത്യപൂർവ്വ നേട്ടം കൈവരിച്ചത്.
ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം സമാപിച്ച ആക്കോട് ഇസ്ലാമിക് സെൻറർ റബീഉന്നൂർ മീലാദ് ക്യാമ്പയിൻ്റെ സമാപന വേദിയിൽ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്, മുസ്തഫ ഹുദവി ആക്കോട് എന്നിവർ ചേർന്ന് വിദ്യാർഥികളെ പ്രത്യേകം ആദരിച്ചു. മത-സാമൂഹിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.